വടക്കൻ കേരളചരിത്രകാരന്മാരുടെ ഗൂഡാലോചന
94470 35416
മാതൃഭൂമി ആഴ്ചപ്പതിപ്പ് 101 : 37 ൽ മുഖ്യലേഖനം കേരളത്തിന്റെ ഇന്നലെകളുടെ ചരിത്രകാരൻ കെ.എൻ ഗണേഷുമായി ജിതീഷ് പി.എം നടത്തുന്ന അഭിമുഖം ആണ് -”ചരിത്രപഠനം എന്ന പ്രതിരോധം” (പുറം 16 -27 ).പുറം 25 ൽ ഗണേഷ് പറയുന്നു : “ഇവിടെ ഉണ്ടായിരുന്ന കച്ചവടക്കാർ മിക്കവരും മുസ്ലിമുകളും ക്രിസ്താനികളും ജൂതരും ആയിരുന്നു .ചാതുർവണ്യ പ്രകാരമുള്ള ഒരു വൈശ്യ വിഭാഗത്തെ ഇവിടെ കാണാൻ സാധിക്കില്ല “
കെ.എൻ ഗണേഷ് മാത്രമല്ല മറ്റു പല എഴുത്തുകാരും ഇത്തരം പ്രസ്താവനകൾ മുമ്പ് നടത്തിക്കഴിഞ്ഞു . ഈഴവരും അല്ലാത്തവരും എഴുതിയ , 28 ലേഖനങ്ങളുടെ സമാഹാരാമാണ് കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച “ഈഴവര്‍ -ചരിത്ര പഠനങ്ങള്‍” എന്ന ഗ്രന്ഥം .ജി .പ്രിയദര്ശനൻ ,ഡോ എസ് ജയപ്രകാശ് എന്നിവര്‍ എഡിറ്റു ചെയ്ത പഠനം (രണ്ടാം പതിപ്പ് ജൂണ്‍ 2015)അവതാരിക ജസ്റ്റീസ്കെ.സുകുമാരന്‍. ഈഴവര്‍ ഹിന്ദുക്കള്‍ ആണോ എന്ന പേരില്‍ സി വി കുഞ്ഞുരാമന്‍ എഴുതിയ ലേഖനത്തില്‍ (പുറം 70 ) ഇങ്ങനെ വായിക്കാം: “ചാതുര്‍വര്‍ണ്ണങ്ങളില്‍ ബ്രാഹ്മണ ക്ഷത്രിയ ശൂദ്ര വര്‍ണ്ണങ്ങള്‍ മൂന്നുമേ കേരളത്തില്‍ കാണുന്നുള്ളൂ .” എന്ന് പറഞ്ഞാല്‍ എം ജി.എസ് നാരായണന്‍ എഴുതുമ്പോലെ കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു എന്ന് സി.വിയും പറഞ്ഞു വച്ചു .
ഇതെഴുതന്ന ആളൊരു ചരിത്ര പണ്ഡിതന്‍ അല്ല .എന്നാല്‍ കേരള ചരിത്ര സംബന്ധമായി ഇറങ്ങിയ നിരവധി കൃതികള്‍ വായിച്ച,വായിക്കുന്ന, അത്ര മോശക്കാരനല്ലാത്ത ഒരു ചെറുകിട ചരിത്ര വായനക്കാരന്‍.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 951 ( 2016 മേയ് 23) –ല്‍ “കേരളചരിത്രത്തിന് എത്രകാലം മധ്യകാല അങ്ങാടികളെയും വ്യാപാരത്തെയും പുറത്ത് നിര്ത്താനാവും?” എന്ന ലേഖനം എഴുതിയ സോമശേഖരന്‍ ഒരു അക്കാദമിക് ചരിത്രകാരന്‍ ആണോ അല്ലയോ എന്നറിഞ്ഞു കൂടാ.
എന്നാല്‍ “കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് എം.ജി.എസ് ,രാജന്‍ ഗുരുക്കള്‍ കെ.എന്‍ ,ഗണേഷ് ത്രയങ്ങളെ പോലെ “കേരളത്തില്‍ ചരിത്രമെഴുതി തുടങ്ങുന്ന കാലത്ത് വൈശ്യരോ അവരുടെ കടമയേറ്റെടുത്ത ജാതികളോ ഉണ്ടായിരുന്നില്ല” (പേജ്21) എന്ന് സോമശേഖരനും തറപ്പിച്ചു പറഞ്ഞു അന്തിമവിധി നല്‍കുന്നതു നേരത്തെ വായിച്ചിരുന്നു. .
“കേരളചരിത്രതിന്റെ നാട്ടുവഴികള്‍”-കേരളത്തിലെ പ്രാദേശീക ചരിത്രാന്വേഷണങ്ങളുടെ ആദ്യസമാഹാരം- എന്ന പേരില്‍ ഡോ.എന്‍.എം നമ്പൂതിരിയും പി.കെ.ശിവദാസും ചേര്‍ന്ന് എഡിറ്റ് ചെയ്ത 654 പേജും 475 രൂപാവിലയുമുള്ള, ഡി.സി.ബുക്സ്പ്രസിദ്ധീകരണം പുറത്തിക്കിയത് 2009 ഏപ്രിലില്‍. 2015 സെപ്തംബറില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ് ഈയിടെ വായിച്ചു .
കേരളത്തില്‍” (പേജ് 298-310) എന്ന ആ പുസ്തകത്തിലെ ലേഖനം .ഈ.പി ഭാസ്കര ഗുപ്തന്‍ എഴുതിയ “ദേശായനം” എന്ന ഗ്രാമചരിത്രത്തിന്‍റെ ഭാഗം എടുത്തു നല്‍കിയതാണ്. പ്രവേശികയില്‍ അതിന്‍റെ എഡിറ്റര്‍ (പേജ്297) ”കേരളത്തില്‍ വൈശ്യരില്ല എന്നാണു പൊതുവേ പറയുക” എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്നു .
“ദേശായനം” മുഴുവന്‍ നേരത്തെ വായിച്ചിരുന്നു. കടമ്പഴിപ്പുറം ഭാസ്കരഗുപ്തനെ ഫോണിലൂടെ പരിചയപ്പെടുകയും ചെയ്തിരുന്നു .ഇന്നദ്ദേഹം ഇല്ല . ആമുഖം എഴുതിയത് “കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് പറയുന്ന കേരള ചരിത്രകാരകുലപതി എം.ജി.എസ് നാരായണന്‍. മൂത്താന്മാര്‍ അഥവാ ഗുപ്തന്മാര്‍ എന്ന് അറിയപ്പെടുന്ന കേരളത്തിലെ പുരാതന വൈശ്യരുടെ ചരിത്രത്തിനാണ് എം.ജി.എസ് ആമുഖം എഴുതിയത് എന്നതാണ് വിചിത്രമായ കാര്യം .
ഇതാ കേരളത്തിന്റെ ഇന്നലെകൾ പണ്ടേ എഴുതിയ ഗണേശനും ഉവാച : “ ഇവിടെ ഉണ്ടായിരുന്ന കച്ചവടക്കാർ മിക്കവരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരുമായിരുന്നു.” കേരള ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ എത്ര വിചിത്രം? കേരളചരിത്രകാരന്മാർ അതിപ്രാചീന ദ്രാവിഡ സമൂഹമായ വെള്ളാള ജനതയെ കൂട്ടായി തമസ്കരിച്ചു വരുകയാണ്
കൃഷി,ഗോരക്ഷ ,വാണിജ്യം ഇവയാണല്ലോ വൈശ്യധര്‍മ്മം. പുരാതന കേരളത്തില്‍, തമിഴകത്ത്(പ്രാചീന കേരളത്തില്‍ ) ആധർമ്മം ആര് നടത്തി എന്നീചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നില്ല. ഉണ്ണിനീലി സന്ദേശത്തിലെ “ചൊങ്കും ചമ്പ്രാണിയും” കൊണ്ടുവന്ന അല്ലെങ്കില്‍ കൊണ്ടുപോയ ചരക്കുകളും പിന്നെ 11-12 നൂറ്റാണ്ടുകളിലെ മൂഷികവംശം, ഭാഷാകൌടില്യം എന്നിവയില്‍ കാണപ്പെടുന്ന അങ്ങാടികളെയും വിവരിക്കുന്ന നമ്മുടെ കൊച്ചു ചരിത്രകാരൻ സോമശേഖരന്, ഒന്‍പതാം നൂറ്റാണ്ടിലെ (സി ഈ 849 )തരിസാപ്പള്ളി ശാസനത്തിലെകരം, നകരം,അങ്ങാടി, വര്ത്തകരായ വേള്‍നാടന്‍ സാക്ഷികള്‍ എന്നിവരെ തമസ്കരിക്കുന്നു . നാഞ്ചിനാട്ടില്‍ നെല്‍കൃഷി തുടങ്ങിയ, കലപ്പ(നാഞ്ചില്‍) കണ്ടു പിടിച്ച വെള്ളാളരെ ,അവര്‍ കന്നിയിലെ മകം നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു എന്നറിയുക ,സംഘകാല കൃതികളിലെ (രാജന്‍ ഗുരുക്കളുടെ ഭാഷയില്‍ “പഴം തമിഴ് പാട്ടു”കളില്‍), തൊല്‍ക്കാപ്പിയത്തില്‍ പറയുന്ന “മരുതം” തിണകളിലെ(ഗണേശനും ഗുരുക്കളും പറയുന്ന “നീർനിലം)“ ഉഴവരെ, ബ്രാഹ്മണ ആധിപത്യകാലത്ത് “വൈശ്യര്‍” എന്നല്ലേ വ്യവഹരിച്ചിരുന്നത് ? അവര്‍ തമിഴകഭാഗമായ കേരളത്തിലും ഉണ്ടായിരുന്നില്ലേ? ഉഴവര്‍ പുഴ വെള്ളത്താല്‍ കൃഷി ചെയ്തിരുന്ന “വെള്ളാളര്‍”, മഴവെള്ളത്താല്‍ കൃഷി ചെയ്തിരുന്നവർ “കരാളര്‍” എന്ന് പതിറ്റ്പ്പത്തു വ്യാഖ്യാതാവ് പണ്ടേ എഴുതി വച്ചതു ഗണേശൻ കണ്ടില്ല .മറ്റു വടക്കൻ കേരള ചരിത്രകാരന്മാരും.
ഉഴവര്‍ എന്ന കര്‍ഷക ജനതയെ മൂന്നിനം വൈശ്യര്‍ ആക്കി ബ്രാഹ്മണര്‍ വിഭജിച്ചു. മുതലിയാർ ,പിള്ള എന്നീ വെള്ളാളർ കര്‍ഷകര്‍ മാത്രമായ ഭൂ ഉടമകള്‍ “ഭൂവൈശ്യര്‍” . കച്ചവടക്കാര്‍ “ധനവൈശ്യര്‍” അഥവാ ചെട്ടികള്‍ . മൃഗപരിപാലനം നടത്തിയിരുന്നവര്‍ “ഗോവൈശ്യര്‍” അഥവാ യാദവര്‍. അവരായിരുന്നു ആയ് വംശവും പിന്നീട് വേണാട് രാജവംശവും. സ്വര്ണപ്പശുവിനെ നിർമ്മിച്ച് “ഹിരണ്യഗര്ഭം” നടത്തി സ്വർണ്ണം കൈക്കലാക്കി ബ്രാഹ്മണർ അവരെ ക്ഷത്രിയര് ആക്കി പറ്റിച്ചു പോന്നു .
”കേരളാവകാശ ക്രമത്തില്‍ വൈശ്യവര്‍ണ്ണം ഇല്ല” (പി.ഭാസ്കരന്‍ ഉണ്ണി ,കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി 2005 പേജ് 15) എന്നെഴുതി വച്ചത് വായിച്ചു തത്ത പറയുമ്പോലെ പറയുന്നവര്‍ ആവാം ഈ ചരിത്രപണ്ടിതര്‍ .
സ്വന്തമായ “ഒരു വൈശ്യജാതിയുടെ അഭാവത്തിൽ യഹൂദരെയും ക്രിസ്ത്യാനികളെയും അറബികളെയും കേരളീയര്‍ ആലിംഗനം ചെയ്തു എന്നുമെഴുതി കൾച്ചറൽ സിംബയോസിസ് കാരന്‍ എം.ജി.എസ് (ചരിത്രവ്യവഹാരം ,കേരളവും ഭാരതവും കറന്റ്ബുക്സ് ജൂണ്‍ 2015 പേജ് 251). ). ”വയനാടന്‍ ചെട്ടികള്‍”മലബാറിലെ തനതു വൈശ്യര്‍ ആയ ആദിദ്രാവിഡര്‍ ആണെന്ന് ചിലർ . എം.ജി.എസ്സിനെ പോലുള്ള ആധുനിക ചരിത്രകാരന്മാര്‍ കാണാതെ പോയ മറ്റൊരു ജനസമൂഹം അങ്ങ് മലബാറിൽ തന്നെയുണ്ട് .
കേരളത്തില്‍ ചെട്ടികുളങ്ങര (മാവേലിക്കര ) ,ചെട്ടിമുക്ക്, ചെട്ടിത്തെരുവ്, ചെട്ടിമറ്റം,ചെട്ടിയങ്ങാടി,ചെട്ടിയാര,ചെട്ടിയട തുടങ്ങിയ സ്ഥലനാമങ്ങള്‍ എല്ലാം തന്നെ വൈശ്യസാന്നിധ്യം കാട്ടുന്നു. കേരളത്തിലെ “ചെട്ടികള്‍” (“ലോകപെരും ചെട്ടി” എന്ന ജൂത പട്ടയ ബിരുദം ഓര്‍ക്കുക) വൈശ്യര്‍ അല്ലായിരുന്നോ ?
മൂത്താന്മാര്‍ മാത്രമല്ല, വെള്ളാളരും വൈശ്യര്‍ അല്ലാതെ ആരായിരുന്നു ? വെള്ളാളരെ കേരളത്തില്‍ നിന്ന് മാത്രമല്ല, കേരളചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ സംഘടിതശ്രമം എം.എന്‍ ഗോവിന്ദന്‍ നായര്‍ക്കു മുമ്പേ, ഭാര്യാ പിതാവ് സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം ചാലയില്‍ സര്‍ദാര്‍ കെ.എം പണിക്കര്‍ക്കും മുമ്പേ ,തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിക്കും മുമ്പേ, തുടങ്ങിയിരുന്നു .ഇന്നും അത് തുടര്‍ന്നു പോകുന്നു എന്നതിന് തെളിവ് ആധുനിക ചരിത്രകാരന്മാരുടെ ഈ പരാമര്‍ശം.“കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് കേള്‍ക്കുമ്പോള്‍. തനതു ബ്രാഹ്മണരും തനതു ക്ഷത്രിയരും തനതു ഉണ്ടായിരുന്നോ എന്ന് മറുചോദ്യം ഉന്നയിക്കട്ടെ.
തരിസാപ്പള്ളി പട്ടയത്തിലെ അവസാന ഓല പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും അത് വ്യാജന്‍ ആണെന്നും അത് വേള്‍കുല സുന്ദരന്‍ എഴുതിയ ചെമ്പോലയുടെ ഭാഗം അല്ല എന്നും അതില്‍ അയ്യന്‍ അടികളുടെ ആനമുദ്ര ഇല്ല എന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു. 2015 നവംബര്‍ 27-നു കോട്ടയം സി.എം.എസ് കോളേജില്‍ ദ്വിശതാബ്ധി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഫ്രഞ്ച് സഞ്ചാരിയായിരുന്ന ആങ്ക്തില്‍ ഡ്യു പെറോ 1771-ല്‍ പാരീസ്സില്‍ പ്രസിദ്ധപ്പെടുത്തിയ സെന്‍റ് അവസ്ഥ (Zend Avesta Paris 1771 page 177-179) എന്ന ഗ്രന്ഥത്തില്‍ ഉള്ള, ഇടയിൽ ആയ് വംശ ആന മുദ്ര ഉള്ള, പതിനേഴു നാടന്‍ സാക്ഷികളുടെ പട്ടിക അവതരിപ്പിച്ചിരുന്നു . എല്ലാം വെള്ളാള കുലജാതരായ വൈശ്യര്‍ (ചെട്ടികള്‍). പായ് കപ്പല്‍ നിര്‍മ്മാണം, അവയുടെ കേടുപാടുകള്‍ തീര്‍ക്കല്‍ ,സമുദ്ര വ്യാപാരം എന്നിവയില്‍ വ്യാപരിച്ചിരുന്ന, പതിനേഴു വെള്ളാള വര്‍ത്തകര്‍ .പായ്കപ്പലില്‍,പടവുകളിൽ , സിലോണ്‍,ഫിജി, മലയാ, ചൈന എന്നിവിടങ്ങളില്‍ പോയി കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും കൊടുത്ത് പകരം ചീനവലയും ചീനപ്പട്ടും ചീനച്ചട്ടിയും ചീനമുളകും കൊണ്ടുവന്ന ചെട്ടികളുടെ താവളമായിരുന്നു കുരക്കേണി കൊല്ലം എന്ന ഒന്‍പതാം നൂറ്റാണ്ടിലെ തെക്കന്‍ കൊല്ലം .
താംഗ് വംശകാലത്ത് കുരക്കേണി കൊല്ലത്ത് നിന്ന് വര്‍ത്തകര്‍ ചൈനയില്‍ചെന്ന് അവിടെ താവളം കെട്ടിയിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള .ആ വെള്ളാള വ്യാപാരികള്‍ സ്ഥാപിച്ചതാണ് കൊല്ലത്തെ “ചീനക്കട” .ഇന്നത് ചിന്നക്കട എന്ന വ്യാപാരകേന്ദ്രം. കടല്‍ വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളെ യാഥാസ്ഥിതിക “വെണ്ണീര്‍ വെള്ളാള”സമൂഹം (പാലിയം ചെപ്പേട് കാണുക ) ഭ്രഷ്ടര്‍ ആക്കിയപ്പോള്‍ , ഭസ്മം ധരിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടു . ഭസ്മം (വെണ്ണീര്‍) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ധരിയാ” ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ ജൈനനെ (തേവര്‍) ആരാധിക്കാന്‍ നിര്‍മ്മിച്ച പള്ളിയായിരുന്നു സി.ഇ 849 കാലത്ത് കൊല്ലം തേവള്ളിയില്‍ ഉണ്ടായിരുന്ന ദരിസാ(ധര്യാ)പ്പള്ളി അഥവാ തരിസാപ്പള്ളി എന്ന ജൈന പ്പള്ളി . അത് ക്രിസ്ത്യന്‍ പള്ളി (Edta എന്ന് സിറിയന്‍ പദം.വായിക്കുന്നത് തിരിച്ച് Atde എന്നും ) ആയിരുന്നില്ല (കാനം ശങ്കരപ്പിള്ള, തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക, കിളിപ്പാട്ട് മാസിക, ജനുവരി 2016 പേജ്11-12). പക്ഷെ ഗുണ്ടെര്‍ട്ട് സായിപ്പ് ആ പള്ളിയെ ക്രിസ്ത്യന്‍ പള്ളിയാക്കി.”അമരുവാന്‍” എന്ന പദത്തെ വെട്ടിമുറിച്ച് “മറുവാന്‍” എന്ന പദമുണ്ടാക്കി .അതിനു “മാര്‍” അഥവാ ബിഷപ്പ് എന്നര്‍ത്ഥം എഴുതിവച്ചു . “ശബരീശന്‍” എന്ന വര്ത്തകപ്രമുഖനെ, ജൈനച്ചെട്ടിയെ, സപീർ ഈശോ (Sapir Eso) എന്ന സിറിയന്‍ ബിഷപ്പുമാക്കി (Madras Journal of Literature and Science No 30,June 1884പേജ് 115-146). എന്നിട്ട് ചെമ്പോലക്കരണത്തിന് “സിറിയന്‍ ക്രിസ്ത്യന്‍” എന്നും “കോട്ടയം” എന്നും വിശേഷണവും നല്‍കി കുരക്കേണി കൊല്ലത്തെ തമ്സകരിച്ചു.
സായിപ്പ് പറഞ്ഞതല്ലേ? കവാത്ത് മറന്ന മലയാളി ചരിത്രകാരന്മാര്‍ തലകുലുക്കി സമ്മതിച്ചു “വെള്ളാള(വൈശ്യ)പട്ടയം” എന്ന് വിശേഷിപ്പിക്കേണ്ട പുരാതന രേഖയാണ് സി.ഇ 849 –ല്‍ വൈശ്യനായ വെള്ളാളകുല ജാതന്‍ സുന്ദരന്‍ വരഞ്ഞ പ്രസ്തുത പട്ടയം . യൂകെയിലെ ലസ്റ്ററില്‍, ഡീ മോണ്ട്ട് യൂനിവേര്‍സിറ്റിയില്‍, എലിസബേത് ലംബോണിന്‍റെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങളിലെ മുപ്പതു ചരിത്രപണ്ടിതന്മാരെ ഉള്‍പ്പെടുത്തി (അതില്‍ കേശവന്‍ വെളുത്താട്ടും വരും) നടത്തുന്ന പഠനം (www.ce849 uk.org ) കേരള -പശ്ചിമേഷ്യന്‍ കപ്പല്‍ വ്യാപാരത്തെ കുറിച്ചാവാന്‍ കാരണം തരിസാപ്പള്ളി ശാസനത്തിലെ “വെള്ളാളര്‍”(കര്‍ഷക-വ്യാപാര –ഇടയ –സാക്ഷര സമൂഹമായ ഇവരെ വെളുത്താട്ട് വെറും കൃഷിപ്പണിക്കാര്‍ മാത്രമാക്കി മദാമ്മയെ തെറ്റിദ്ധരിപ്പിച്ചു ) ,”ദരിസാ” (ഈ കൊല്ലം ഗ്രാമ്യ പദത്തെ സിറിയന്‍ പദമാക്കി ) എന്നീ പദങ്ങളെ കുറിച്ചു കേശവന്‍ വെളുത്താട്ടും രാഘവവാര്യരും നല്‍കിയ തെറ്റായ വ്യാഖ്യാനം ആണ്. പുരാതന കൊല്ലത്ത് നിന്നുമുള്ള കൊല്ലം-ചൈനീസ് പൂര്‍വേഷ്യന്‍ വ്യാപരശൃംഖലയെ കുറിച്ചു പഠിക്കാന്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ “ചിരപുരാതന ബന്ധങ്ങ”ളിലെ ഭാരതവും ചൈനയും പ്രാചീന ബന്ധങ്ങള്‍, എസ് .പി.സി.എസ് 2013 പേജ് 24-38 കാണുക. ധാരാളം വിവരങ്ങള്‍ നല്‍കുന്ന രേഖയാണ് പതിനേഴു നാടന്‍ വെള്ളാള സാക്ഷികളുടെ വിവരം നല്‍കുന്ന “ദരിസാ ജൈനപ്പള്ളി” ശാസനം. വേള്‍ കുലസുന്ദരന്‍ ,വിജയനാരായണന്‍ ,ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍, മദിനെയ വിനയദിനന്‍,കണ്ണന്‍ നന്ദനന്‍ ,നലതിരിഞ്ഞ നിനയന്‍,കാമന്‍ കണ്ണന്‍ എന്ന് തുടങ്ങി സംബോധി വീരന്‍ വരെയുള്ള പതിനേഴു നാടന്‍ സാക്ഷികള്‍ മുഴുവന്‍ വേണാട്ടിലെ തനതു കച്ചവടക്കാര്‍ ആയിരുന്ന വെള്ളാളചെട്ടികള്‍ (വൈശ്യര്‍) ആയിരുന്നു . ആ ലിസ്റ്റ് തീരുന്നതോടെ ദരിസാപ്പള്ളി ശാസനം അവസാനിക്കുന്നു. ഇപ്പോള്‍ ലഭ്യമായ വിദേശ സാക്ഷികള്‍ മുഴുവന്‍ കള്ളസാക്ഷികള്‍ ആണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു ആക്തില്‍ ഡ്യു .പെറോ എന്ന ആ ഫ്രഞ്ച് സഞ്ചാരിക്ക് സ്തുതി . കൂടുതലറിയാന്‍ www.kurakkenikollam ce849.blogspot.in എന്ന പേരിലുള്ള ഈ ലേഖകന്‍റെ ബ്ലോഗ് കാണുക. ഒപ്പം വൈറ്റില കെ.വി.എം.എസ് സോവനീര്‍ 2015- ല്‍ വന്ന “തരിസാപ്പള്ളി പട്ടയം എന്ന വെള്ളാള പട്ടയം” എന്ന ലേഖനവും കിളിപ്പാട്ട് മാസിക (തിരുവനന്തപുരം 2016 ജനുവരി ലക്കം പേജ് 11-2)യി ലെ “തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട ആനമുദ്രയുള്ള പതിനേഴു വേല്‍ നാടന്‍ സാക്ഷിപ്പട്ടിക” എന്ന ലേഖനവും വായിക്കുക
Comments
Post a Comment